Wednesday, August 26, 2009

കവിത

അക്ഷരപ്പൊട്ടന്‍

അന്ധകാരത്തിന്‍ നീറുമഗ്നികുണ്ഠത്തില്‍ ഞാനി-

ന്നക്ഷരപ്പൊട്ടന്‍ നില്പാണമ്മേ നീ പൊറുക്കുക.

ഒക്കെയും മറവിയാം ശപ്തപാരാവാരത്തിന്‍

ഭിത്തിയില്‍ പ്രതിധ്വനിച്ചാര്‍ത്തമര്‍ന്നീടിലും

ഒന്നുമോര്‍മ്മതന്‍ വെള്ളിത്തിരയില്‍ തെളിവീല

അക്കങ്ങള്‍ പെരുക്കങ്ങള്‍ അക്ഷരക്കൂട്ടങ്ങളും

അറിവിന്‍ പടിവാതില്‍ തുറന്നു തന്നപ്പോള്‍ നീ

അലിവിന്‍ പാഠങ്ങളാണാദ്യമായ് പഠിപ്പിച്ചു.

പഴയതറവാടിന്‍ പ്രൗഢിയില്‍ ചിതലുക-

ളരിച്ചു നടക്കവേ തനിയെ കരഞ്ഞവള്‍

അറിഞ്ഞീലാരും നിന്റെ കരളിന്‍ വേവും നോവും

പറഞ്ഞീലാരും നിന്നോടാശ്വാസ വാക്കുകള്‍

ധനുമാസത്തിന്‍ കുളിരാതിര നീന്തിത്തുടി-

ച്ചടുത്തെത്തവേയെന്നില്‍ പുലരി വിടര്‍ന്നതും

അമ്പലത്തറയിലുമാവണിപ്പാടത്തിലും

അലയുമെന്നില്‍ നെരിപ്പോടെരിഞ്ഞമര്‍ന്നതും

ആരറിഞ്ഞീടാനിങ്ങിങ്ങാരാരെയറിയുവോര്‍

ആത്മബന്ധങ്ങള്‍ പണ്ടേയന്യമാണീയൂഴിയില്‍

അവിരാമമാം ജീവരഥ വേഗമാര്‍ന്നൊരീ

നഗരിപൂണ്ടാനമ്മേ അതിജീവനത്തിനായ്

പെരുതാമാസക്തിതന്‍ പദ്മവ്യൂഹത്തില്‍ ഞാനി-

ന്നഭിമന്യുവായ് നില്പാണമ്മേ നീ കാണുന്നുവോ?

അന്യമായ്പ്പോയെന്‍ ഭാഷയന്യമായ് ദേശം കാലം

അന്യമായ് മുഖംപോലുമാള്‍ത്തിരക്കിന്‍ ഘോഷത്തില്‍

എന്നിലെയെന്നെത്തന്നെ നിന്നിലെ നീയായ്ക്കാണാ

നെന്തിനേ പഠിപ്പിച്ചു പറഞ്ഞുതരിക നീ

ഒക്കെയും വ്യര്‍ത്ഥം ശപ്തമിക്കുരുക്ഷേത്രത്തിങ്ക-

ലക്ഷരപ്പൊട്ടന്‍ ഞാനിന്നസ്തമിക്കയേ നല്ലു

ഇനിയൊരുദയത്തില്‍ പുതിയ ക്രമങ്ങളില്‍

തിരിയുമെന്റെ ലോകമെന്നൊരു ശുഭാശയില്‍!

-മിനി സെബാസ്റ്റ്യന്‍ TTI Muvattupuzha


No comments:

Post a Comment